Monday, December 23, 2013

സിനിമ നൈജീരിയയെ വരയ്ക്കുമ്പോൾ

      തൊണ്ണൂറുകൾക്കും രണ്ടായിരത്തിനുമിടയിലാണ് ലോകത്തിന്റെ ചലച്ചിത്ര ഭൂപടത്തിലേക്ക് നൈജീരിയൻ സിനിമകൾ വ്യാപകമായി ചുവടുറപ്പിക്കുന്നത്. ' നോളിവുഡ് ' എന്ന് പരക്കെ അറിയപ്പെടുന്ന നൈജീരിയൻ സിനിമകളുടെ പ്രമേയങ്ങൾ സങ്കീർണ്ണവും സവിശേഷവുമായ നവ ഉദാരവൽകൃത നൈജീരിയൻ സാമൂഹ്യ ഘടനയുടെ സദാചാര സംബന്ധമായ ആശയ അവ്യക്തതകളെ ആലേഖനം ചെയ്യുന്നവയാണ്.

     പതിനെട്ടാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ നൈജീരിയൻ സിനിമകളുടെ പാക്കേജ് പ്രദേശത്തിന്റെ സാമൂഹ്യവും സാംസ്ക്കാരികവും രാഷ്ട്രീയവുമായ വൈവിധ്യങ്ങളെ അതിശക്തമായി ആവിഷ്ക്കരിക്കുന്നവയാണ്. Kunle Afolayan സംവിധാനം നിർവ്വഹിച്ച 'The Figure' രണ്ടു സുഹൃത്തുക്കളുടെ ജീവിതത്തിലൂടെയാണ് പുരോഗമിക്കുന്നത്. ദേശീയ യുവജന സേവാ ക്യാമ്പിൽ പങ്കെടുക്കാനെത്തുന്ന ഇവർക്ക് വനത്തിനുള്ളിലെ പരമ്പരാഗത ആരാധനാ കേന്ദ്രത്തിൽ നിന്നും ഒരു പ്രതിഷ്ഠ ലഭിക്കുന്നു. ഇരുവരിൽ ഒരാൾ ഇത് സ്വന്തമാക്കാൻ തീരുമാനിക്കുന്നു. ഏറെ പ്രത്യേകതകളുള്ള പ്രതിഷ്ഠ കൈവശം സൂക്ഷിക്കുന്നവരാരോ അവരുടെ ആദ്യ ഏഴുവർഷങ്ങൾ ഭാഗ്യസമ്പന്നവും ശിഷ്ട ഏഴു വർഷങ്ങൾ ദുരിതപൂർണ്ണവുമായിരിക്കും. Araromire ൽ പ്രചാരത്തിലുള്ള ഐതിഹ്യവുമായി ബന്ധപ്പെട്ട ചിത്രത്തിന്റെ പ്രമേയം വിവിധ കഥാപാത്രങ്ങളുടെ വ്യക്തിജീവിതളിലെ ഉയർച്ച താഴ്ച്ചകൾ  വിവിധ സാമൂഹ്യ സ്ഥാപനങ്ങളിൽ എങ്ങിനെ പ്രതിഫലിക്കുന്നു എന്നത്തിന്റെ നേരുദാഹരണമായി മാറുന്നു.

  Tunde Kelani സംവിധാനം നിർവ്വഹിച്ച THUNDERBOLT തെക്കൻ നൈജീരിയയിലെ  IGBO വംശജയായ യുവതിയുടേയും YORUBA  വംശജനായ യുവാവിന്റെയുംകഥയാണ്ദൃശ്യവൽക്കരിക്കുന്നത്.പ്രണയവും വിവാഹത്തിലേക്കുള്ള അവരുടെ സ്വാഭാവിക സഞ്ചാരവും വിവാഹേതര ബന്ധങ്ങൾ , പരസ്പ്പര വിശ്വാസം , പരമ്പരാഗത അറിവുകൾ , ആധുനികത തുടങ്ങിയവയുമായല്ലാം ബന്ധപ്പെട്ട സംവാദങ്ങളിലേക്ക് നയിക്കുന്നു. KENNETH GYANG    സംവിധാനം നിർവ്വഹിച്ച CONFUSION NA WA, ഇരുപത്തിനാലു മണിക്കൂറുകളിൽ യാദൃശ്ചികമാംവിധം പരസ്പര ബന്ധിതമാകുന്ന അപരിചിതരുടെ കഥ പറഞ്ഞ് മേളയെ സമ്പുഷ്ടമാക്കുന്നു.

Saturday, December 14, 2013

ഒരു നോമ്പ് കാലത്ത്




കശാപ്പുശാലയുടെ നിഗൂഡതയിലെ
മാംസപിണ്ഡത്തിനു
പെണ്ണിന്റെ ഗന്ധമാണ്..

വ്യാപാര തലങ്ങളുടെ ബാഹ്യ രൂപം
പച്ചിലക്കെട്ടാല്‍.......
രുചിഭേദങ്ങളെ മാടിവിളിച്ചു..

മനുഷ്യ താപമേറ്റ്
പാതി വെന്ത മാംസവും
ഒരു കോലില്‍ കുത്തി വച്ചിട്ടുണ്ട്

പാദസരമിട്ട ഇളം കുളമ്പ്
ഒരു മുഴം കയറില്‍ തൂങ്ങിയാടുന്നത്
ഇനിയും ഒടുങ്ങാത്ത ദാഹത്തിനാണ്..

അംഗവിക്ഷേപം ചെയ്ത
പച്ചമാംസം നീതിയെ നോക്കി
ചോരതുപ്പി...!

കച്ചവടം പൊടിപൊടിക്കുന്നുണ്ട്
വിലയല്പം കൂടിയാലെന്താ?
ഇത് പെണ്ണിറച്ചിയല്ലേ...!!

Monday, December 2, 2013

"പെണ്ണിറച്ചി രുചിച്ചു ഭുചിക്കുന്നവരോട് "

                    
             സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ  അതിക്ക്രമണങ്ങള്‍  അനുദിനം  വര്‍ദ്ധിക്കുകയാണ് . ഭരണഘടന ഉറപ്പു  നല്‍ന്ന തുല്യ നീതിയും അവസര സമത്വവും നിഷേധിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. സ്ത്രീകളുടെ ജീവനും  സുരക്ഷയും  സമാധാനപൂര്‍ണ്ണമായ ജീവിതവും ഉറപ്പാക്കേണ്ട  ഭരണകൂടം അതു   ഫലപ്രദമമായി നടപ്പിലാക്കുന്നതില്‍ നിരന്തരം പരാജിതമാകുന്നതിന്റെ ഉദാഹരണങ്ങള്‍ രാജ്യമാസകലം സ്ത്രീകള്‍ക്കു നേരെ നടക്കുന്ന കടന്നാക്ക്രമണളുടെ പാശ്ചാത്തലത്തില്‍ പൊതു ലോകം തിരിച്ചറിയുന്നു. അതീവ സങ്കീര്‍ണ്ണവും ഗുരുതരവുമായ പ്രസ്തുത സാഹചര്യം വ്യവസ്ഥിതിയുടെ പുനരവലോകനവും പുനക്രമീകരണവും ആവശ്യപ്പെടുന്നു . സ്ത്രീകളുടെ സ്വാതന്ത്ര്യവും    മനുഷ്യാവകാശങ്ങളും ജലരേഖയാകുന്ന ഓരോ അനുഭവത്തിനും വ്യവസ്ഥാപിതവല്‍ക്കരണത്തിനും കമ്പോളവല്‍ക്കരണത്തിനും വിധേയമായ മത - ഭരണ - നീതിന്യായവ്യവസ്ഥകള്‍ ഉത്തരവാദികളാണ്. 


 "എനിക്ക് പഠിക്കണം  ,ഇതെന്റെ സമ്മതം ഇല്ലാതെ നടന്ന വിവാഹമായിരുന്നു.."
- കോഴിക്കോട്ടെ പെണ്‍കുട്ടി - 

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറാക്കി നിജപ്പെടുത്തുന്ന  സര്‍ക്കാര്‍ ഉത്തരവിന്റെ സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ മാനങ്ങള്‍ പെണ്‍കുട്ടികളില്‍ പൊതുവിലും കുടുംബങ്ങളെ വിശേഷിച്ചും എങ്ങിനെ ബാധിച്ചിരിക്കുക എന്നത് ചുങ്കത്തറയില്‍ നടന്ന നിയമവിരുദ്ധ അറബിക്കല്യാണണത്തിന്റെ പശ്ചാത്തലത്തില്‍ സൂക്ഷ്മ തല വിശകലനങ്ങള്‍ക്ക് വിധേയമാകേണ്ടതുണ്ട്. ചുങ്കത്തറ ദാറുന്നജാത്ത് എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ  നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അറബിക്ക് കോളേജില്‍ വെച്ചാണ് തിരുവനന്തപുരം നന്തന്‍കോട് സ്വദേശിനിയും കോഴിക്കോട്ടെ സിയസ്ക്കോ യത്തീംഖാന അന്തേവാസിയുമായ പതിനേഴുകാരി യുവതിയെ ചുങ്കത്തറയിലെത്തിച്ച് 26 കാരനായ സൗദി  യുവാവ്  അല്‍ഹിന്ദ്‌ വയാഹ് അബ്ദുള്‍ മജീദ്‌ദിന് വിവാഹം ചെയ്തു കൊടുത്തത്. വിവാഹം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതായി മണിമൂളി സലഫി മസ്ജിദ് രേഖകളും   സാക്ഷ്യപ്പെടുത്തുന്നു. 16 ദിവസം പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഇയ്യാള്‍ നാട്ടിലേക്കു  മടങ്ങുകയായിരുന്നു.ചെറുപ്പത്തില്‍ തന്നെ ഉപ്പയെ നഷ്ടമായ പെണ്‍കുട്ടി ഏറെ കഷ്ടപ്പെട്ടാണ് പഠിച്ചത്. തുണികള്‍ തയ്ച്ച് വീടുകളില്‍ കൊണ്ടുപോയി വില്‍ക്കുന്ന ജോലിയായിരുന്നു ഉമ്മയ്ക്ക്. ദാരിദ്ര്യം താങ്ങാനാകാതെയാണ് മകളെ കോഴിക്കോട് മുഖദാറിലുള്ള യത്തീംഖാനയില്‍ ചേര്‍ത്തത്. ഒന്നാംക്ലാസ് മുതല്‍ ഈ അനാഥാലയത്തിലാണ് പെണ്‍കുട്ടി പഠിച്ചിരുന്നത്.  കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ 70 ശതമാനത്തിലേറെ മാർക്കു നേടി . വീണ്ടും പഠിക്കണമെന്നും നല്ലൊരു ജോലി നേടണമെന്നും ആഗ്രഹിച്ച പെണ്‍കുട്ടിയെ യത്തീഖാന അനധികൃതരും മറ്റുള്ളവരും ചേര്‍ന്ന് അറബിക്കല്ല്യാണത്തിനു  ബലിനൽകുകയായിരുന്നു . വരന്‍ അറബിയാണെന്ന കാര്യം മറച്ചുവെച്ചാണ് അനാഥാലയം അധികൃതര്‍ പെണ്‍കുട്ടിയുടെ വിവാഹം നടത്തിയതെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. കോഴിക്കോട്ടെ മര്‍ക്കസുദ്ധഅ്‌വ എന്ന സ്ഥാപനം നല്‍കിയ വിവാഹ സര്‍ട്ടിഫിക്കറ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യു.എ.ഇ പൗരനായ ജാസിം മുഹമ്മദ് എന്നയാളുടെ പേരിനൊപ്പം മേല്‍വിലാസമായി നല്‍കിയിരിക്കുന്നത് എടയത്തുകുഴി പറമ്പ് നായിപ്പാലം കല്ലായി കോഴിക്കോട് എന്നാണ്.

 പെണ്‍കുട്ടിയുടെ ഉമ്മ സംസ്ഥാന മനുഷ്യാവകാശക്കമ്മീഷനു നല്‍കിയ പരാതി ഞെട്ടിക്കുന്നതാണ്. യത്തീംഖാനയിലേക്കു  വിളിച്ചുവരുത്തിയാണ് വിവാഹക്കാര്യം സംസാരിച്ചത്. അറബിയായതിനാല്‍ വിവാഹത്തിനു തയ്യാറായിരുന്നില്ല. തുടര്‍ന്ന് മകളെ യത്തീംഖാനയില്‍ നിന്നും ഇറക്കിവിടുമെന്ന് ഭീഷണിപ്പെടുത്തി. വിവാഹത്തിനു സമ്മതിച്ചാല്‍ വ്യക്തിപരമായും യത്തീംഖാനക്കും ഗുണമുണ്ടാകുമെന്നുമുള്ള സംഭാഷണത്തിന്റെ അടിസ്ഥാനത്തിലാണ് വിവാഹത്തിനു തയ്യാറായതെന്നും പിന്നീട് യത്തീംഖാന അധികൃതര്‍ വെള്ളപ്പേപ്പറില്‍ ഒപ്പിടിവിച്ചു വാങ്ങുകയും വിവാഹശേഷം മകളെ കാണാനനുവദിച്ചില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പെണ്‍കുട്ടി ശിശുക്ഷേമസമിതിക്കു നല്‍കിയ പരാതിയിലൂടെ വിവരങ്ങള്‍ പൊതുലോകമറിയുകയായിരുന്നു. പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രണ്‍സ്  ഫ്രം സെക്സ്വൽ ഒഫൻസ്‌ ആക്ട് 7 , 8 പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത് . നിലവിലെ വകുപ്പുകൾ പ്രകാരം 3  മുതൽ 5 വർഷം വരെ തടവു ശിക്ഷയാണു ലഭിക്കുക. 5 , 6 വകുപ്പുകൾ കൂടി ചേർത്തിരുന്നെങ്കിൽ ജീവപര്യന്തമോ പത്തു വർഷത്തിൽ കുറയാതെ തടവോ ലഭിക്കുമായിരുവെന്ന് നിയമ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. 

ജില്ലാ സാമൂഹ്യ ക്ഷേമ സമിതിയുടെ തെളിവെടുപ്പില്‍ മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്പ്രായം സർക്കാർ  പതിനാറാക്കിയ പശ്ചാത്തലത്തിലാണ് വിവാഹം നടത്തിക്കൊടുത്തതെന്ന് യത്തീംഖാന അധികൃതർ  മൊഴി നല്‍കിയിരിക്കുന്നു. സ്വാഭാവികമായും ഇത്തരമൊരു നിയമനിർമ്മാണത്തിനു നേതൃത്വം നൽകിയ യൂ ഡി എഫിനും ബന്ധപ്പെട്ട കുറ്റകൃത്യത്തിൽ ധാർമ്മിക പങ്കാളിത്തമുണ്ട് . ബന്ധപ്പെട്ട മതസ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റു ഹാജരാക്കിയാല്‍ 18 തികയാത്ത പെണ്‍കുട്ടികളുടെ വിവാഹം രജിസ്റ്റര്‍ ചെയ്തുകൊടുക്കണമെന്നാണ് തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ് തദ്ദേശസ്ഥാപനങ്ങളിലെ രജിസ്ട്രാര്‍മാരോട് ആദ്യ സർക്കുലറിലൂടെ നിര്‍ദേശിച്ചിച്ചത് . എന്നാൽ ഇത് വിവാദമായ പശ്ചാത്തലത്തിൽ പിന്നീട് പുതുക്കിയ സർക്കുലർ പുറപ്പെടുവിക്കുകയായിരുന്നു. നിർധനയും നിരാലംബയുമായ പെണ്‍കുട്ടിയെ യാത്തീംഖാനയുടെ കാർമ്മികത്വത്തിൽ  തന്നെ പീഡനത്തിനു വിധേയമാക്കിയിട്ടും മുസ്ലിം ലീഗും ഇതുവരെ പ്രതികരിച്ചിട്ടില്ല !

കേരളത്തിലാകെ 18 വയസ്സിനു മുൻപ് വിവാഹിതരാകുകയും വിവാഹമോചിതരാകുകയും ചെയ്യുന്ന പെണ്‍കുട്ടികളുടെ എണ്ണം ആഴങ്കാജനകമാംവിധം വർദ്ധിക്കുകയാണ്. വിവാഹ മാർക്കറ്റിൽ പെണ്ണിന്റെ പ്രധാനമായ ഡിമാന്റ് മൂലകമാണ് പ്രായം. തൊഴിൽ , വിദ്യാഭ്യാസം തുടങ്ങിയവ നിലവിലെ നെറികെട്ട സാമൂഹ്യവ്യവസ്ഥിതിയുടെ സവിശേഷതകളാൽ പരിഗണിക്കപ്പെടുന്നതേയില്ല. സ്വാഭാവികമായും മൂപ്പേറും മുൻപേ കെട്ടിച്ചു വിടുകയെന്നതാണ് സ്ത്രീധനത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിനുള്ള പ്രധാന മാർഗ്ഗം . ആഗോളീകരിക്കപ്പെട്ട പൊതുജീവിതത്തിന്റെയും ധനമൂലധന ശക്തികളുടെ ബാലാബലങ്ങളുടേയും ഗുണിത ഹരിതങ്ങളിലാണ് മതഭേദമെന്യേ ഓരോ പെണ്‍കുട്ടിയുടെ ജീവിതവും. തിരഞ്ഞെടുക്കലുക്കൾക്കുള്ള സ്വാതന്ത്രമോ അഭിപ്പ്രായപ്രകടനത്തിനുള്ള ന്യായമായ അവസരങ്ങളോ അവൾക്ക് നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ബന്ധങ്ങൾ രൂപപ്പെടുന്നതും നിലനിൽക്കപ്പെടുന്നതുമെല്ലാം സാമ്പത്തിക മാനങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് കൃത്യമായി കാണാനാകും. വിവാഹപ്പ്രായം സംബന്ധിച്ച് സർക്കാർ പ്രസിദ്ധീകരിച്ച ഉത്തരവ് അടിമുടി അശാസ്ത്രീയവും അബദ്ധജലിടവുമാണ്. അത്തരം ഒരു നിയമനിർമ്മാണം നടപ്പിലാക്കുമ്പോൾ അതെങ്ങിനെയാണ് കേവലം മുസ്ലിം പെണ്‍കുട്ടികൾക്കുമാത്രമായി നിജപ്പെടുത്തുക ? ഇതര മതവിഭാഗങ്ങളിൽ നിന്നും വിഭിന്നമായി മുസ്ലിം പെണ്‍കുട്ടികളുടെ ശാരീരികവും മാനസികവുമായ തലങ്ങൾക്ക് എന്തു വ്യത്യാസമാണുള്ളത്. ഭരണഘടന പ്രകാരം മതഭേദമെന്യേ നിയമപരമായും ഇതര നിലകളിലും തുല്യനിലയിൽ പരിഗണിക്കപ്പെടേണ്ട പൊതുസമൂഹത്തെ ഭിന്നതയിലാക്കുന്നതിനും മുഖ്യധാരയിൽ നിന്നും മുസ്ലിം പെണ്‍കുട്ടികളുടെ  പാർശവൽക്കരണത്തിനും മാത്രമേ വ്യവസായീകരിക്കപ്പെട്ട മത - രാഷ്ട്രീയ അച്ചുതണ്ടിൽ രൂപം കൊള്ളുന്ന ഇത്തരം അപമാനകരമായ നിയമ നിർമ്മാണങ്ങൾ കാരണമാകൂ. ശൈശവ വിവാഹങ്ങളിലൂടെ പെണ്‍കുട്ടിക്കു നഷ്ടമാകുന്നത് അവളുടെ വിദ്യാഭ്യാസവും സ്വാതന്ത്രവുമാണ്. 

18  വയസ്സ് തികയാത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതോ , വിവാഹം നടത്തിക്കൊടുക്കുന്നതോ , വിവാഹത്തിൽ പങ്കെടുക്കുന്നതോ നിയമപരമായി ശിക്ഷാർഹമാണ്. 
എന്നാൽ ജാതി മതഭേദമെന്യേ സംസ്ഥാനത്താകെ നടമാടുന്ന ഈ കൊടിയ അനീതിക്കെതിരെ ശക്തവും സമയബന്ധിതവുമായ നടപടികൾ ഉണ്ടാകുന്നതേയില്ല. സംസ്ഥാനത്താകെ 5000 നു മുകളിൽ ശൈശവ വിവാഹങ്ങൾ നടക്കുന്നുണ്ടെന്നാണ് സാമൂഹ്യ ക്ഷേമ വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത് . എന്നാൽ യഥാർഥ കണക്കുകൾ ഇതിനും എത്രയോ മീതെയായിരിക്കും! പ്രായപൂര്‍ത്തിയാകാത്ത കാലത്തു സ്വന്തം ഇഷ്‌ടപ്രകാരമല്ലാതെ നടന്ന വിവാഹത്തെ പ്രായപൂര്‍ത്തിയായശേഷം ചോദ്യംചെയ്യാനും റദ്ദാക്കാനുമുള്ള സ്വാതന്ത്ര്യം ശൈശവ വിവാഹ നിരോധന നിയമം പെണ്‍കുട്ടികള്‍ക്കു നല്‍കുന്നുണ്ട്‌... .
 
മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ സംഘടിപ്പിക്കപ്പെട്ട യത്തീംഖാനാ അധികൃതർ  പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായിരിക്കണമെന്ന എന്ന് ഖുറാൻ  നിഷ്ക്കർഷയെ ഏതു നിലയിലാണ് പരിഗണിക്കുന്നത് .

"അനാഥകളോട് എങ്ങനെ വര്‍ത്തിക്കണമെന്നും നിന്നോടവര്‍ ചോദിക്കുന്നു; പറയുക, എങ്ങനെ വര്‍ത്തിക്കുന്നതാണോ അവര്‍ക്ക് ഗുണകരം, അങ്ങനെ വര്‍ത്തിക്കുന്നതാകുന്നു ഉല്‍കൃഷ്ടമായിട്ടുള്ളത്." വി.  ഖുർആൻ (2:220)
' സ്ത്രീധനം എന്ന മഹാ തിന്മയെ ഇസ്ലാം പരിപൂർണമായും  നിഷേധിക്കുന്നുണ്ട്.'

എന്നിട്ടും മതപണ്ടിതന്മാർ പോലും ബന്ധപ്പെട്ട .... പ്രാവർത്തികമാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നില്ല. ഇസ്ലാമിക ആചാര പ്രകാരം നിക്കാഹ്  ചെയ്തു കൊടുക്കുന്നത്  പള്ളിയിലെ ഖാളിയാണ്. ശൈശവ വിവാഹത്തിന്റെ അടക്കം പിന്നിലെ മൂലകാരണമായ സ്ത്രീധനമെന്ന കാട്ടുനീതിയെ തുടച്ചു നീക്കാൻ അവർ പോലുമെന്തുകൊണ്ട് നേതൃത്വം നൽകുന്നില്ല ? 

" സ്ത്രീയുടെ സമ്മതമോ അനുവാദമോ ആരായാതെ നടത്തപ്പെടുന്ന ഏകപക്ഷീയമായ വിവാഹങ്ങളെ ഇസ്ലാം അംഗീകരിക്കുന്നില്ല. ഇണകളുടെ മനഃപൊരുത്തം അന്വേഷിക്കുകയും അവര്‍ക്ക്‌ തൃപ്തികരമെങ്കില്‍ മാത്രം വിവാഹം നടത്തുകയും ചെയ്യുന്നതിനെയാണ്‌ ദീന്‍ അനുകൂലിക്കുന്നത്‌. (
പ്രവാചകന്‍(സ) പ്രസ്താവിച്ചു: "

" വിധവയുടെ കാര്യം തീരുമാനിക്കാനുള്ള അധികാരം അവള്‍ക്കു തന്നെയാണ്‌; രക്ഷിതാവിനല്ല. കന്യകയെ വിവാഹം ചെയ്തുകൊടുക്കുമ്പോള്‍ അവളുടെ സമ്മതം ആരായേണ്ടതുമുണ്ട് "

ഇതെല്ലാമാണ് ഖുറാൻ നിഷ്ക്കർഷിച്ചതെങ്കിൽ കോഴിക്കോട്ടെ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ, കുട്ടിയുടെ ഇംഗിതം  അവഗണിച്ച് , വിവാഹം നടത്തിക്കൊടുക്കാൻ കൂട്ടുനിന്നത് 'നിന്ദ'യല്ലാതാകുന്നതെങ്ങനെ ? 

മതത്തേയും ദാരിദ്രത്തേയും  സാമ്പത്തിക/  ലൈംഗിക ചൂഷണങ്ങൾക്കുള്ള ഉപാധിയായി ഉപയോഗിക്കുന്ന ഇത്തരം കപട - ആത്മീയ/  മതവാദികൾക്കും - അതിനു ചൂട്ടു പിടിക്കുന്ന നെറികെട്ട നീതിന്യായ - രാഷ്ട്രീയ ബാന്ധവത്തിന്റെയും സന്ധിബന്ധങ്ങളിൽ പെണ്‍ഹിതത്തിന്റെ ചുറ്റികപ്രഹരങ്ങളേൽക്കേണ്ടതുണ്ട്. നിഷ്കളങ്കരായ  മതവിശ്വാസികൾക്കും മാതൃകാപരമായ നിലയിൽ മനുഷ്യ സ്നേഹത്തിന്റെ പ്രതിരൂപമായി നിരാലംബാരെ പിന്തുണക്കുന്ന വിവധ മതവിശ്വാസം വെച്ചു പുലർത്തുന്നവർക്കും  അപമാനമാണീ കച്ചവടക്കാർ.  

കോഴിക്കോട്ടെ പെണ്‍കുട്ടി ഒരു പ്രതീകമാണ്. ജാതി മത ഭേദമന്യേ പുരുഷാധിപത്യ വ്യവസ്ഥിതി ചൂഷണത്തിനു വിധേയപ്പെടുത്തുന്ന ഓരോ പെണ്ണിന്റെയും നേർരൂപം . പ്രതിസന്ധികളിലും പ്രതിബിംബങ്ങളിലും അവൾ തന്റെ വിദ്യാഭ്യാസം പൂർത്തീകരിക്കാനും മികച്ച തൊഴിൽ കണ്ടെത്താനും ആഗ്രഹിക്കുന്നു. അതിനാവശ്യമായ പിന്തുണയും ശക്തിയും പൊതുസമൂഹം പകരേണ്ടതുണ്ട് . പെണ്ണിന് തുല്യ നീതിയും സാമ്പത്തിക / രാഷ്ട്രീയ സ്വാതന്ത്രവും ഉറപ്പാക്കാനുന്നതിന് സ്ത്രീയും പുരുഷനും തോളോടു തോൾ ചേർന്ന മുന്നേറ്റങ്ങളാണ് കാലം ആവശ്യപ്പെടുന്നത് . അതിനായുള്ള ക്രിയാത്മകവും സർഗ്ഗാതമകവുമായ സംവാദങ്ങളിലേക്ക് നമുക്കൈക്യദാർഡ്യപ്പെടാം.  

Friday, July 26, 2013

----- നക്ഷത്രം -----

 നിങ്ങള്‍  പ്രതിരോധ ശേഷി നഷ്ടപ്പെട്ടവന്റെ
പുഞ്ചിരി കണ്ടിട്ടുണ്ടോ ?

പല വേഷങ്ങളില്‍ രോഗാണു പേറുന്നവന്റെ  
ഉമിനീരു സ്പര്‍ശിച്ചിട്ടുണ്ടോ ?

ആ കണ്ണുകളിലെ ഉത്തരമറിയാത്ത
ഇരുട്ടിന്റെ ആഴങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ടോ ?

ശോഷിച്ച അവരിലേക്ക്
നെറ്റി താഴ്ത്തുബോള്‍
മുഖങ്ങള്‍ ഇഴഞ്ഞെത്തിക്കൊണ്ടിരിക്കും ...

ഞരബുകളുടെ ഗതാഗത നിയമക്കുരുക്കില്‍ പെട്ടവര്‍. ...
ശ്വേത രക്താണുക്കളുടെ ജനസംഖ്യാപെരുപ്പത്താൽ
ആസൂത്രണ ബോര്‍ഡു പിരിച്ചു വിട്ടവര്‍ ...

വിഡ്ഢിവേഷം കെട്ടുന്നവന്‍ ലഹരിക്ക്‌
കടം കൊണ്ടത് ആയുസ്സിന്റെ ശിഷ്ടഭാഗം ...

എന്റെ മുന്നിലെ വൈദ്യ ശാസ്ത്രം
നോക്കുകുത്തിയാകുന്നത്
ഈ പുകപടലങ്ങളുടെ ആനന്ദം
ഇങ്ങനെ പല്ലിളിക്കുബോഴാണ് ...

ആരോഗ്യത്തിന്റെ സാമ്പത്തിക സൂചിക
കുത്തനെ ഉയര്‍ന്നു കൊണ്ടിരിക്കുന്നു .
ആശുപത്രികള്‍ നക്ഷത്രങ്ങളാണത്രേ ..
നക്ഷത്രങ്ങള്‍. ......!!

Friday, July 5, 2013

പെണ്ണുമരം


മഴത്തുള്ളികള്‍ ഊര്‍ന്നു വീഴുന്ന 
മരങ്ങള്‍ക്കിടയില്‍ 
നനഞ്ഞ് ,
നിറഞ്ഞ്‌
വിറങ്ങലിച്ച് ഒഴുകണം ..
ഒടുവിലലിഞ്ഞ് മണ്ണു ചേര്‍ന്ന് കടലാകണം .

ഇതാ ഒരു പെണ്ണ് ..
നെറുകയില്‍ ഉമ്മയാല്‍ ഒരു തുള്ളി !
അതു പുഴയായ്
വരിഞ്ഞവളുടെ നാണം മറയ്ക്കുന്നു..

സഞ്ചാര വേഗങ്ങളില്‍
അടിവേരു സ്വയമുലച്ചവളിതാ
മടിക്കുത്തഴിക്കുന്നു ..
തെളിനീരാല്‍ പല നെഞ്ചു നനയുന്നു ...

ക്യാമറക്കണ്ണേ വെളിച്ചത്താല്‍
നഗ്നമവളെ വലിച്ചിഴക്കല്ലേ ..

ബലിച്ചോറു നക്കാന്‍
വരിയായ് നില്‍പ്പവര്‍ ...

ഇനിയെന്നെയൊരു മരമാക്കമോ
ഇല പൊഴിക്കാന്‍ ..
ഒരുപാടു പേര്‍ക്കായ് ....
കൂട്ടാകാന്‍ .. കൂട്ടിരിക്കാന്‍ ..
പുഴയൊന്നിനെ അരക്കെട്ടിനാല്‍ വരിഞ്ഞു ചുറ്റാന്‍
പെരുമഴയായ് തിമര്‍ത്തു പെയ്യാന്‍ ..

Tuesday, April 9, 2013

വെളിച്ചത്തിനും ഇരുട്ടിനുമിടയിലെ നിമിഷത്തെ കുറിച്ച്

പവർ സപ്ലൈ കുറഞ്ഞത്രേ
ദൈവവും ചെകുത്താനും 
ഒരേവണ്ടിക്ക് വച്ച് പിടിച്ചു
ഹൃദയമൊന്നു പരുങ്ങി
     ആജന്മ ശത്രുക്കളുടെ സംഗമം
     ചോര തന്നവനും ഊറ്റികുടിക്കുന്നവനും
     തമ്മിലെ ജീവന്റെ വിലപേശൽ
പട്ടിണിയുടെ അങ്ങേയറ്റത്ത്
ഒരുറുരുള ചോറ് കക്കാൻ പഠിപ്പിച്ചവൻ
പുലരിക്കു മുൻപേ നിലാവ് കടം തന്നവൻ
പ്രണയ പാത്രത്തിൽ മതങ്ങളെ വിളമ്പി
ഊണിന്നു കയ്പ് പകർന്നവൻ
    തീച്ചൂളയിൽ നിന്നപ്പോൾ
    ഐസ് കഷ്ണങ്ങൾ കൊണ്ട്
    മേല് പൊള്ളിച്ചവൻ
    കയ്യിൽ  വൈദ്യ പുസ്തകം തന്ന്
    എന്റെ കിനാക്കളെ നാട് കടത്തിയവൻ
പലവേഷങ്ങളിൽ ജീവിതം
അമ്മാനമാടിയിട്ട് ഒരേ ഹൃദയത്തിൽ
പ്രലോഭനങ്ങളില്ലാതെ ,
ഇവരെങ്ങനെ സഹകരിക്കുന്നു ?



     

Friday, March 22, 2013

തീ മണം

അക്ഷരങ്ങളുടെ പ്രഹരമേറ്റാണ്
മഷിപ്പേന നിശബ്ദമായത്. . 

കവിതയിൽ ചാലിച്ച ഹൃദയ ഭാരങ്ങൾ
 ഇരയുടെ തേങ്ങലായ് നേർത്തു പോയി .. 

(നിയമ) യുദ്ധങ്ങൾ മുറുകട്ടെ..; 
ഉന്നതങ്ങളിൽ വേട്ടനായ്ക്കൾ 
ചുടു സംസ്ക്കാര തീ കാഞ്ഞു രമിക്കട്ടെ !

നീതിയുടെ വനവാസം ,
വർഷം പതിനാറ് !
കൗമാരം യൗവ്വനം കൂട്ടിപ്പൊതിഞ്ഞാ -
ക്കറുത്ത തുണിയെടുത്തിനിയെന്റെ 
കഴുത്തിൽ മുറുക്കുക .... !

നെഞ്ചിലെ ചോരയൂറ്റിക്കുടിക്കട്ടെ
ചിരിക്കട്ടെ; ബസന്തുമാർ ....
കൈലേസു നനയാതെ കരയട്ടെ... !

കണ്ണിലെ തീയിതാ അക്ഷരമാകുന്നു .... 
പുകയുന്ന ഉമിയിതാ കൈകൾ നിറക്കുന്നു .... 

കണ്ണുകൾ ബലമായ്‌ കൂട്ടിപ്പിടിക്കുവോർ .. 
ഓർക്കുക പുരികങ്ങൾ തീ കത്തും മണം ..
അജീർണ്ണ നീതിസാരങ്ങൾ ഉരുകും വിധം .. 

ആത്മാഭിമാനത്താൽ പെണ്ണായ് പിറന്നിടാം ..
 സംഘം ചേർന്നാടാം 
അതിജീവനത്തിനായ്‌...!

Wednesday, January 9, 2013

യാത്രാമൊഴി


പോയ്‌ വരൂ വസന്തമേ..
ഒരു ക്ഷണിക യാമതിന്റെ മൃദുല  ഭാവമേ...
മഴ നനഞ്ഞെത്ര നാള്‍ ..
നമ്മളീ വഴികളില്‍ ഒത്തു ചേര്‍ന്നു ....
വിട എന്ന വാക്കിന്നു മുന്നിലിന്നെന്റെ ,
ജീവന്റെ പാതിയും കളഞ്ഞിട്ട പോലെ....
പിരിയുവാന്‍ വയ്യ ഇനിയെത്ര നാള്‍ 
ഈ വിരഹമേന്നുയിരോട് ചേര്‍ത്ത് വയ്ക്കും...
ഒരു കുടന്ന പൂവ് നേദിച്ചു ഞാന്‍ 
നീ തന്ന പുലരിക്ക് യാത്ര ചൊല്ലാം.....
നീ തന്ന ഇരവിന്നു കാവലാകാം....